Wednesday, October 5, 2011

ലവന്‍ പറഞ്ഞ കഥ, ഇത് ലവന്റെ കഥ

ഇത് നടന്ന ഒന്നല്ല . നടന്നുകൊണ്ടിരിക്കുന്നതോ ഇനി നടക്കാന്‍ സാധ്യതയുള്ളതോ അല്ല . ഉറക്കമില്ലാത്ത രാത്രികളില്‍ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പാഞ്ഞു നടന്നപ്പോള്‍ വന്നു കൂടിയവയെ ഒന്നടുക്കിവച്ചപ്പോള്‍ ഇങ്ങനെയൊക്കെയായി . സഹിക്കുക , ക്ഷമിക്കുക, സഹകരിക്കുക ...

ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രമാണ്. അഥവാ എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്ങില്‍ ഓര്‍മിച്ചുകൊള്‍ക അത് കരുതിക്കൂട്ടിത്തന്നെയാണ്

ഇത് ദോ ലവന്‍ ഇവനോട് പറഞ്ഞത്. ഇത് ലവന്റെ കഥ .
ലവന്‍ കഥ പറഞ്ഞു തുടങ്ങി.


കാത്തു നില്‍ക്കാന്‍ തുടങ്ങിയിട്ട് സമയം കുറെയായി. എനിക്ക് പോകാനുള്ള വാഹനം ഇതുവരെയും എത്തിയില്ല . ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് മനസ്സിലായോ? .ഞാന്‍ പേര് പറഞ്ഞില്ല, അല്ലേ? എന്നെ നിങ്ങള്‍ക്ക് 'എക്സ് ' എന്ന് വിളിക്കാം , where 'X' is a variable that can have values സുഗുണന്‍, രാജപ്പന്‍, ഗോപാലന്‍, കുട്ടപ്പന്‍, etc. അയ്യോ ,സോറി കുറച്ച് സമയത്തേക്ക് ഏതോ ക്ലാസ്സില്‍ ആണെന്ന് തോന്നിപ്പോയി. തോന്നലില്‍ നിന്ന് ഉടലെടുത്ത വികാര വിക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാകാതെ വന്നപ്പോല്‍ ഉണ്ടായ ഒരു പ്രതിഭാസമായിരുന്നു... ദേ പിന്നേം കയ്യീന്നുപോയി. യഥാര്‍ത്ഥത്തില്‍ എന്താണ് ഇവിടുത്തെ പ്രശനം? എന്റെ പേരാണ് അല്ലേ? എന്നെ നിങ്ങള്‍ മി.എക്സ് എന്നുതന്നെ വിളിച്ചോളൂ.പ്രശ്നം തീര്‍ന്നില്ലേ. അല്ല പിന്നെ.

ഒരു വണ്ടി വന്നു നിന്നു. ഞാന്‍ തിരക്കിട്ട് അതിലേക്കു കയറാന്‍ ശ്രമിച്ചു . അതിലെ ജീവനക്കാരന്‍ എന്നെ വാതിലില്‍ തടഞ്ഞു.
"നിങ്ങള്‍ക്ക് കയറാനുള്ള സമയമായില്ല. അടുത്ത വണ്ടിയില്‍ കയറാം."
"അടുത്ത വണ്ടിക്കു എത്ര നേരം കാക്കണം?". ഒരു തുറിച്ച് നോട്ടത്തിലോതുങ്ങി അയാളുടെ മറുപടി.
വീണ്ടും കാത്തുനില്‍പ്പ്.
എന്നെ യാത്ര അയക്കുമ്പോള്‍ കൂടെയുണ്ടായിരുന്നവരെ ഒന്ന് നോക്കി. അവരുടെ മനസ്സില്‍ എന്നെ വിട്ടുപിരിഞ്ഞതിലുള്ള ദുഃഖം കുറഞ്ഞുവരുന്നുണ്ട്. ക്രമേണ അതില്ലതായിക്കൊള്ളും. എന്നെപ്പറ്റി ഒരിക്കലും ഓര്‍ക്കാതായിക്കൊള്ളും. അല്ല ഓര്‍ക്കാന്‍ വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടുമില്ല.

"ഇനി നിങ്ങള്‍ക്ക് കയറാം." മുന്നില്‍ വന്നു നിന്ന വണ്ടിയിലെ ജീവനക്കാരന്‍ .
യാത്ര തുടങ്ങുകയ്യാണ്. ലോകത്തിലേക്ക് ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്ര.
സൈഡ് സീറ്റില്‍ തന്നെ സ്ഥാനം പിടിച്ചു. കാഴ്ചകള്‍ കാണാമല്ലോ?. വണ്ടി ചലിച്ചു തുടങ്ങി. പുറത്തേക്ക് നോക്കി. ഒന്നും കാണാന്‍ പറ്റുന്നില്ല. മുഴുവന്‍ മൂടല്‍മഞ്ഞുപോലെ . ഞാന്‍ എന്റെ Apple iPhone എടുത്തു ഒരു പാട്ട് വച്ചു.
" അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം" യേശുദാസ്‌ പാടുന്നു
പിന്നെയും കുറെ പാട്ടുകള്‍. "ലജ്ജാവതിയെ.." കേട്ടുതുടങ്ങിയപ്പോഴേക്കും ഇറങ്ങേണ്ട സ്ഥലമായി . മുന്നില്‍ ഒരു കൂറ്റന്‍ കവാടം.
കാവലിനു നാല് കൊമ്പന്‍ മീശക്കാരന്മാര്‍. ഓരോരുത്തരെയായി പേര് വിളിച്ചു കയറ്റുകയാണ്.
"മി.എക്സ് ?"
" അണ്ണാ ഇവിടൊണ്ടേ.." ഞാന്‍ അയാളുടെ അടുത്തേക്ക് ചെന്നു.
"അകത്തേക്ക് കയറിക്കോളൂ . പിന്നെ കയ്യിലിരിക്കുന്ന സാധനം ഇവിടെ വച്ചിട്ട് പോയാല്‍ മതി. "
'കയ്യിലിരിക്കുന്ന സാധനം' എന്ന് ഉദ്ദേശിച്ചത് എന്റെ Apple iPhone ആണെന്ന് എനിക്ക് മനസ്സിലായി.
"അയ്യോ ഇതെന്റെ സ്വന്തം സാധനം . ഞാന്‍ എവിടെന്നും കട്ടതോന്നുമല്ല"
"എന്തായാലും സാധനം ദോ അതിനടുത്ത് വച്ചിട്ട് കയറിയാല്‍ മതി" , ഒരു വാക്വം ട്യൂബു റേഡിയോയേ ചൂണ്ടിക്കാണിച്ചുക്കൊണ്ട് പറഞ്ഞു.
" റേഡിയോ?"
" അത് കുറച്ചുനാള്‍ മുന്‍പ് മാക്രോണി എന്നൊരുത്തന്‍ അവന്റെ വലിയ കണ്ടുപിടിത്തമാണെന്നു പറഞ്ഞു കൊണ്ടുവന്നതാ. അതിനടുത്ത് വച്ചിട്ട് വേഗം അകത്തേക്ക് കയറിക്കോളൂ" , കൊമ്പന്‍ മീശക്കാരന്‍ പറഞ്ഞു.
" കയറിയിട്ട് എങ്ങോട്ട് പോകണം?"
" കാലന്റെ ഓഫീസിലേക്ക് . ദേ , അയാളോടൊപ്പം പോയാല്‍മതി" , മറ്റൊരു കൊമ്പന്‍ മീശക്കാരനെ കാണിച്ചു പറഞ്ഞു.
ഞാന്‍ കൊമ്പന്‍ മീശക്കാരന്റെ അടുത്ത് ചെന്നു.
" ഹലോ , ഞാന്‍ മി.എക്സ് "
" ഞാന്‍ , ചിത്രഗുപ്തന്‍ " , അയാളും പരിചയപ്പെടുത്തി.
", ചിത്രഗുപ്തന്‍, ഞാന്‍ കേട്ടിട്ടുണ്ട് . താങ്കളുടെ പേര് വിളിക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടുണ്ട്. ഞാന്‍ നിങ്ങളെ മി.ചി.ഗു എന്ന് വിളിക്കാം. എങ്ങനുണ്ട്?". അത് അയാള്‍ക്കാത്ര ഇഷ്ട്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നി.
ഞാന്‍ മനോഹരമായ ഒരു ഉദ്യാനത്തിനു നടുവിലൂടെയാണ്‌ സഞ്ചരിക്കുന്നത്. അതിന്റെ ഒരറ്റത്ത് രണ്ടു പേര്‍ ഇരുന്ന് ചെസ്സ്‌ കളിക്കുന്നുണ്ടായിരുന്നു - ഗാന്ധിജിയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും .
ഹിറ്റ്‌ലര്‍ എങ്ങോട്ടോ ധൃതിയില്‍ പോകുന്നുണ്ട്.
"മി.ചി.ഗു, അയാള്‍ എങ്ങോട്ടാണ് ഇത്ര ധൃതിയില്‍ ?"
" കാലന്റെ പോത്തിന് പുല്ല് പറിക്കേണ്ട ഊഴം ഇന്ന് അയാള്‍ക്കാണ് ", മി. ചി.ഗുവിന്റെ മറുപടി.

എതിരെ വന്ന സില്‍ക്ക് സ്മിതയ്ക്ക് ഒരു ഫ്ലയിംഗ് കിസ്സ്‌ കൊടുത്തു മുന്നാട്ട് നടന്നപ്പോഴാണ് പോസ്റ്റര്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടത് .
' സ്വര്‍ഗനഗരി , പരലോക ഓഡിറ്റൊറിയത്തില്‍ കഥാപ്രസംഗം.'
'കാഥികന്‍ - സര്‍വശ്രീ. സാംബശിവന്‍ '
'കഥ - ഒഥല്ലോ'
' സമയം- '
സമയം അത് എത്രയെന്നു എനിക്ക് വായിക്കാന്‍ കഴിയുന്നില്ല.
"മി.ചി.ഗു സുകുമാരക്കുറുപ്പ് ഇങ്ങോട്ടങ്ങാനും വന്നിരുന്നോ?"
" അവന്റെ കാര്യം മാത്രം ഇവിടെ മിണ്ടരുത്. വന്നു രണ്ടാമത്തെ ദിവസം മുങ്ങിയതാണ് . അവനെ കണ്ടുകിട്ടിയാല്‍ പിടിച്ചുകെട്ടി ഭൂമിയിലെക്കുതന്നെ തിരിച്ചുവിടാനാണ് കാലന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗതീരുമാനം. മാത്രമല്ല അയാളെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക്‌ കാലന്റെ വക പ്രത്യക ചായസല്‍ക്കാരവും പ്രഖ്യാപിച്ചിട്ടുണ്ട്."
"അണ്ണാ , അങ്ങേര് ഇവിടേം പൊളപ്പ് തന്ന അല്ലേ ?"
" ഉം" മറുപടിയായി ചി.ഗു ഒന്ന് മൂളുകമാത്രം ചെയ്തു.

ഞങ്ങള്‍ കാലന്റെ ഓഫീസില്‍ എത്തി.
"നമസ്കാരം കാലന്‍ ജീ "
"നമസ്കാരം മി.എക്സ് . യാത്രയൊക്കെ എങ്ങനുണ്ടായിരുന്നു?"
" സുഖമായിരുന്നു " ,ഞാന്‍ മറുപടി പറഞ്ഞു.
"ചിത്രഗുപ്താ എടുത്തോളൂ ഇവന്റെ പറ്റു പുസ്തകം. കണക്കെടുപ്പിനുള്ള സമയമായി.".
മി.ചി.ഗു എന്റെ കണക്കുപുസ്തകം കാലനെ ഏല്‍പ്പിച്ചു. അതിലെ പേജുകള്‍ ഒന്നൊന്നായി മറിച്ച്‌ നോക്കിക്കൊണ്ട്‌ എന്നോട് ചോദിച്ചു.
" മി.എക്സ് നിങ്ങള്‍ എത്ര പാപങ്ങള്‍ ചെയ്തിട്ടുണ്ട്? "
" അയ്യായിരത്തി അഞ്ഞൂറ്റി പത്തൊന്‍പത് പാപങ്ങള്‍ ", ഒരു നിമിഷം ആലോചിച്ചശേഷം ഞാന്‍ പറഞ്ഞു.
" പന്ത്രണ്ടായിരത്തി ഇരുനൂറ്റിപ്പത്ത് ഉറുമ്പുകള്‍, പതിനായിരത്തി മുന്നൂറ്റി അന്‍പത്തിയൊന്നു കൊതുകുകള്‍, അറുന്നൂറ്റി പത്തൊന്‍പത് മൂട്ടകള്‍, ഇരുപ്പത് പഴുതാരകള്‍, എട്ടു എലികള്‍ ഇവയെയൊക്കെ കൊന്നതും പാപങ്ങളുടെ കൂട്ടത്തില്‍പ്പെടും കേട്ടോ ?",കാലന്‍ പറഞ്ഞത് ശരിയാണ് എന്ന അര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി.
" എന്നാപ്പിന്നെ മി.എക്സ് താങ്കളുടെ പാപങ്ങളും നന്മകളും കൂടി ഒന്ന് തൂക്കി നോക്കാം അല്ലെ?"
" ആയിക്കോട്ടെ കാലന്‍ ജീ ". മി.ചി.ഗു എന്റെ പാപങ്ങളെയും നന്മകളെയും തൂക്കി നോക്കുകയാണ്. പാപങ്ങളുടെ തട്ട് താഴുന്നുതന്നെ ഇരിക്കുന്നു.
ഹോ, തിളച്ച എണ്ണയിലുള്ള നീന്തല്‍ , ചുട്ടുപഴുപ്പിച്ച കമ്പികള്‍ കൊണ്ടുള്ള അടി, തീയ്ക്കു കുറുകെ കെട്ടിയ തലനാരിഴ മാത്രം വലിപ്പമുള്ള ചരടിലൂടെയുള്ള നടത്തം. ആലോചിക്കുമ്പോള്‍ തന്നെ പേടിയാകുന്നു.ഞാന്‍ എന്തായാലും നരകത്തിലേക്ക് പോകാന്‍ തയ്യാറെടുത്തുതുടങ്ങി.

"മി. എക്സ് താങ്കള്‍ക്ക് ഒരവസരം കൂടി തരാം.", എന്തൊക്കെയോ പരിശോധിച്ചശേഷം കാലന്‍ പറഞ്ഞു.
"നിങ്ങള്‍ ഒന്നുകൂടി ഭൂമിയില്‍ പോയി വരേണ്ടിവരും. പക്ഷേ ഇനി പോയിവരുമ്പോള്‍ അന്ന് നിങ്ങള്‍ ചെയ്തിരിക്കുന്ന പാപങ്ങളുടെ ആകെ ഭാരത്തെ ഇപ്പോഴത്തെ നന്മകളുടെ മൂന്നിരട്ടികൊണ്ട് ഭാഗിക്കും.അപ്പോള്‍ കിട്ടുന്ന സംഖ്യ ഇപ്പോഴത്തെ പാപങ്ങളുടെ ഭാരത്തെക്കാള്‍ കുറവാണെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സ്വര്‍ഗത്തിലേക്ക് പോകാന്‍ കഴിയുകയുള്ളൂ. ഇല്ലെങ്കില്‍ നീ കഷടപ്പെടും മോനെ "

ഒരവസരം കൂടി കിട്ടിയ സന്തോഷത്തില്‍ ഞാന്‍ കാലന് നന്ദി പറഞ്ഞു."thank you കാലന്‍ ജീ thank you very much ".

അങ്ങനെ മി.ചി ഗുവിനോടും കാലനോടും യാത്ര പറഞ്ഞു ഞാനിറങ്ങി , ഇവിടെ ഒരു ജീവിതം കൂടി ജീവിച്ച് തീര്‍ക്കാന്‍ ....

കൂയ് : ദാ കിടക്കുന്നു ലവന്റെ ഒരു കഥ. സഹിച്ചതിന് നന്ദി. ഇനി നിങ്ങള്‍ തരുന്നതെന്തും ഞാന്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചുകൊള്ളാം .

Tags: നര്‍മ്മം, പുനര്‍ജ്ജന്മം , സങ്കല്പം

Tuesday, September 28, 2010

ഓര്‍ക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്

"ഇന്നലകളിലേക്ക് തിരിച്ചുപോയി ജീവിതത്തിന്റെ ചിതലരിച്ച താളുകള്‍ ഒന്ന് പരതിനോക്കിയപ്പോള്‍ എനിക്ക് വായിക്കാന്‍ കഴിഞ്ഞത്"

"ഇത് ഒരു ഓര്‍മ്മപ്പെടുത്തലാണ്"


പുത്തനുടുപ്പും കുടയും സ്ലേറ്റും പുസ്തകങ്ങളുമായി അച്ഛന്റെ/അമ്മയുടെ കൈപിടിച്ച് തെല്ലൊരു പരിഭ്രമത്തോടെ അക്ഷരങ്ങളുടെ ലോകത്തിലേക്ക്‌ നടന്നു കയറിയ ആ ദിനം ഓര്‍ക്കുന്നുണ്ടോ?


അക്ഷരങ്ങള്‍ തോഴന്മാരും വാക്കുകള്‍ തോഴിമാരും ആയി തുടങ്ങിയപ്പോള്‍ ടീച്ചര്‍ ഈണത്തില്‍ പാടി തന്ന "ഒന്നാനാം കൊച്ചുതുമ്പിയെ" ഓര്‍മ്മയില്ലേ?


ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോനീ ??
നിന്റെ കൂടെ പോന്നാലോ ,
എന്തെല്ലാം തരുമെനിക്ക് ??
കളിപ്പാനോ കളംതരുവേന്‍,
കുളിപ്പാനോ കുളംതരുവേന്‍.
ഇട്ടിരിക്കാന്‍ പൊന്‍തടുക്ക്‌,
ഇട്ടുണ്ണാന്‍ പൊന്‍തളിക ,
കൈ കഴുകാന്‍ വെള്ളിക്കിണ്ടി ,
കൈതോര്‍ത്താന്‍ പുള്ളിപ്പട്ട്‌.
ഒന്നാനാം കൊച്ചുതുമ്പി ,
എന്റെ കൂടെ പോരുമോ നീ ??


നമ്മള്‍ ഒരിക്കലും മടിയന്മാര്‍ ആകരുത് എന്നൊരുപദേശത്തോടുകൂടി ടീച്ചര്‍ താളത്തില്‍ ചൊല്ലിത്തന്ന
'പൈങ്കിളിയും , വണ്ടത്താനേയും,ചെറുനായയേയും,ചെറുപയ്യനേയും' ഓര്‍ക്കുന്നില്ലേ?

പൈങ്കിളിയെ പൈങ്കിളിയെ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല ചില്ലകളാല്‍ കൂട് ചമയ്ക്കാന്‍ പോകുന്നു... !!
വണ്ടത്താനേ വണ്ടത്താനേ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല പൂക്കളിലെ തേന്‍ നുകരാന്‍ പോകുന്നു... !!
ചെറുനായേ ചെറുനായേ കളിയാടീടാന്‍ വരുമോ നീ ??
പാടില്ല യജമാന്റെ വാതിലുകാക്കാന്‍ പോകുന്നു... !!
മടിയാതെ ജോലിക്കായ്‌ എല്ലാരും പോയപ്പോള്‍,
നാണിച്ച ചെറുപയ്യന്‍ പോയല്ലോ കളരീലും... !!

നിങ്ങള്‍ ഓര്‍ക്കുനുണ്ടോ താഴത്തെ ഈ വരികള്‍

"ഞാനെന്നും വീട്ടില്‍ ചെന്നാല്‍ ആനന്ദം കലര്‍ന്നെന്റെ
വാഴയ്ക്ക് വളമിട്ടു വെള്ളം കോരും "

"നീളത്തില്‍ തടമെടുത്തു വട്ടത്തില്‍ കുഴികുത്തീട്ടങ്ങനെ
പാകണം ചെഞ്ചീര "

തടികൊണ്ടുള്ള ചട്ടക്കൂടോടുകൂടിയ 'സ്ലേറ്റും പെന്‍സിലും സ്ലേറ്റ് പച്ചയും (മഷിത്തണ്ട് ചെടി )' ഓര്‍ക്കുന്നുണ്ടോ?



സ്ലേറ്റില്‍ എഴുതിയ അക്ഷരങ്ങള്‍ സ്ലേറ്റ് പച്ചകൊണ്ട് മായ്ക്കുമ്പോഴുള്ള മണം ഓര്‍ത്തെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നുണ്ടോ?

*******************************************************************
ഇതെല്ലാം നിങ്ങള്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിഞ്ഞെങ്കില്‍ എന്റെ ഉദ്യമം വിജയകരം.

പിന്നെ മറ്റൊന്നുകൂടി ദൈവം എന്നൊന്നുണ്ടെങ്കില്‍ , "നിനക്കെന്താണ് വേണ്ടതെന്നു? " പുള്ളിക്കാരന്‍ ചോദിച്ചാല്‍ , എന്റെ കുട്ടിക്കാലം എനിക്ക് തിരിച്ച്‌ കിട്ടില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാന്‍ പറയും

"
ഞങ്ങളുടെതുപോലൊരു കുട്ടിക്കാലം ഇനി വരുന്ന തലമുറക്കും കൊടുക്കണേ" എന്ന്.

Thursday, July 22, 2010

അവന്‍ , അവള്‍ , അവര്‍

അവള്‍ :

സൂര്യന്റെ താമരയെ
വിരിയിക്കുന്നതുപോലെ ...!!
തിങ്കളിന്റെ നിലാ വെളിച്ചം
ആമ്പലിനെ പുണരുന്നതുപോലെ ...!!
നിന്റെ സാമീപ്യം എന്നെ
തരളിതയാക്കുന്നതെന്തിനായിരിക്കാം ...??

അവന്‍ :

അന്ന് കുട്ടിക്കാലത്ത്
താഴെ വീണുകിടക്കുന്ന കുന്നിക്കുരുമണികള്‍ പെറുക്കിയെടുക്കാന്‍
നിന്നോട് മത്സരിക്കുമ്പോഴും ...!!
ഒരു കര്‍ക്കിടകമഴയില്‍ കളിക്കൂട്ടുകാരി നിന്നോടൊപ്പം
ഒരു പുതപ്പിനുള്ളിലേക്ക് വലിയുമ്പോഴും...!!
നിന്റെ കയ്യും പിടിച്ച് പള്ളിക്കൂടത്തിന്റെ
പടവുകള്‍ കയറുമ്പോഴും ...!!
ഞാനാശിച്ചു എന്നും കളിക്കൂട്ടുകാരി
എന്നോടോപ്പമുണ്ടയിരുന്നെങ്കില്‍ ........!!!

അവര്‍:

ഇന്ന് തീരത്ത് നമ്മുടെ കണ്ണുകള്‍
പരസ്പരം ഒന്നുടക്കിയപ്പോള്‍ ...
നാം പറയാതെ പറഞ്ഞത്
നമ്മള്‍ പ്രണയിക്കുന്നു എന്നല്ലേ..??

Friday, July 16, 2010

അവള്‍ തിരുത്തുന്നു

"അമ്മക്ക് ഇന്നും ജോലിക്ക് പോണോ?" കണ്ണാടിക്കു മുന്‍പില്‍ നിന്ന് മുല്ലപ്പു ചൂടുമ്പോള്‍ അവളോട്‌ പന്ത്രണ്ടു വയസ്സുകാരി മകള്‍ ചോദിച്ചു.
'പോകണം മോളെ.' അവള്‍ പറഞ്ഞു .

' എന്റെ കൂട്ടുകാരികളുടെ അമ്മമാരെല്ലാം പകലാണല്ലോ ജോലിക്ക് പോകുന്നത് .. അമ്മക്ക് മാത്രമെന്താ ഇങ്ങനെ ?'
'അങ്ങനെ ആയിപ്പോയി മോളെ അമ്മയുടെ ജീവിതം' , അവള്‍ പറഞ്ഞു .
അമ്മ പറഞ്ഞതെന്താണ് എന്നൊന്നും ആ പന്ത്രണ്ടുകാരിക്ക് മനസ്സിലായില്ല ..

' ടീ പെണ്ണേ നിന്റെ അമ്മയെ വിളിക്ക് ' വീടിന്റെ വാതുക്കല്‍ നിന്ന ആ കുട്ടിയോട് ഗോപാലന്‍ പറഞ്ഞു.
അയാളാണ് എന്നും ആ കുട്ടിയുടെ അമ്മയെ ജോലിക്ക് കൊണ്ടുപോകുന്നത്

'മോളെ നിന്റെ കുഞ്ഞു പെങ്ങള്‍ക്ക് കൊടുക്കാനുള്ള പാല് എടുത്തു വച്ചിട്ടുണ്ട്. അത് അവള്‍ക്കു കൊടുത്തിട്ട് നിങ്ങള്‍ കിടന്നോളൂ' അയാളോടൊപ്പം വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ അവളുടെ അമ്മ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * *

'' ചേച്ചി ഇന്നും ജോലിക്ക് പോണോ? ' കുഞ്ഞനുജത്തി ഇത് ചോദിച്ചപ്പോള്‍ ആ പഴയ പന്ത്രണ്ടുകാരിയുടെ ഉള്ളൊന്നു പിടഞ്ഞു.

റെയില്‍വേ ട്രാക്കില്‍ കണ്ട അമ്മയുടെ ചതഞ്ഞരഞ്ഞ ശരീരം, സഹായിക്കാന്‍ എന്നപേരില്‍ പുഞ്ചിരിച്ച മുഖവുമായി വന്ന ഗോപാലന്‍ , തന്റെ ചുറ്റും കഴുകന്റെ കണ്ണുമായി കറങ്ങുന്നവര്‍ , ആ പന്ത്രണ്ടുകാരിക്കുണ്ടായ മാറ്റങ്ങള്‍ എല്ലാം അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു.

'എല്ലാം ആവര്‍ത്തിക്കപ്പെടുകയാണോ മോളെ?'
' ഇല്ല ഒന്നും ആവര്‍ത്തിക്കപ്പെടാന്‍ ഞാന്‍ സമ്മതിക്കില്ല . ഇനി ചേച്ചി രാത്രിയില്‍ ജോലിക്ക് പോകില്ല' കണ്ണുനീര്‍ തുടച്ചുകൊണ്ടവള്‍ പറഞ്ഞു.

തലയില്‍ ചൂടിയിരുന്ന മുല്ലപ്പു വലിച്ചെറിഞ്ഞ് വീടിന്റെ മുന്‍വശത്ത് നിന്നിരുന്ന ഗോപാലന്റെ കണ്ണുവെട്ടിച്ചു പിന്‍ വാതിലിലൂടെ കുഞ്ഞനുജത്തിയുടെ കൈയും പിടിച്ചു ആ വീട് വിട്ടിറങ്ങുമ്പോള്‍ അവള്‍ ഒന്നുറപ്പിച്ചിരുന്നു.

"കൊത്തിവലിക്കാന്‍ നില്‍ക്കുന്ന കഴുകന്മാരുടെ ഇടയിലേക്ക് ഇനി ഒരിക്കലുമില്ല...."

Monday, July 12, 2010

ചിന്താകാണ്‌ഡം

ഇടിഞ്ഞു പൊളിഞ്ഞ പടിപ്പുര നടന്നിറങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചത് അമ്മയെ കുറിച്ചായിരുന്നു. സമ്പത്തിന്റെയും സമൃദ്ധിയുടെയും നടുവില്‍ നിന്ന് ക്ഷയിച്ചു ഇല്ലാതായ തറവാടിന്റെ നേര്‍ചിത്രം, അവന്റെ അമ്മ ...

വഴിയോരത്ത് മൊട്ടിട്ടു തുടങ്ങിയ മുല്ലചെടിയെ കണ്ടപ്പോള്‍ അവന്റെ മനസ്സില്‍ ചാറ്റൊളി പോലെ പെയ്തിറങ്ങിയത്‌ "ചേട്ടാ, വരുമ്പോള്‍ കുറച്ചു കരിവളയും കണ്മഷിയും കൂടി വാങ്ങി വരണേ " എന്ന് പറഞ്ഞ കുഞ്ഞു പെങ്ങളുടെ മുഖം....

കതിരിട്ടു തുടങ്ങിയ നെല്‍ പാടത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ അവന്‍ ചിന്തിച്ചത് ജന്മിത്വത്തിന്റെ നിറവില്‍ നിന്ന് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് തറവാടിനെ തള്ളിവിട്ട ഭൂപരിഷ്കരണ നിയമത്തെ കുറിച്ച്. ...

കവലയില്‍ നാട്ടിയിരുന്ന ചെങ്കൊടി അവന്റെ ചിന്തയെ നയിച്ചത് സമുദായത്തിലെ മാമൂലുകള്‍ക്കെതിരെ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു, അച്ഛന്‍ തിരുമേനിയോട് വഴക്കിട്ട് ഇറങ്ങിപോയ ചേട്ടനിലേക്ക്....

നല്ല പോലെ അലങ്കരിച്ച ഒരു വിവാഹ വണ്ടി മുന്നിലൂടെ കടന്നു പോയപ്പോള്‍ അവന്‍ ചിന്തിച്ചത് വിവാഹം കഴിഞ്ഞു ഒരു മാസം പോലും തികയും മുന്‍പ് വൈധവ്യത്തിന്റെ കൈയ്പ്പുനീര്‍ കുടിക്കെണ്ടിവന്ന ചേച്ചിയെക്കുറിച്ചു....

ചിന്തകളുടെ ഭാരവും പേറി അവന്‍ ചെന്ന് നിന്നത് 'BAR' എന്ന മൂന്നക്ഷരം മാത്രമുള്ള ബോര്‍ഡ്‌ വച്ച കെട്ടിടത്തിനു മുന്‍പില്‍...

അതിനുള്ളില്‍ നിന്നിറങ്ങുമ്പോള്‍ അവന്‍ ചിന്തിച്ചത് സമുദായം അരുത് എന്ന് പറഞ്ഞ , അവന്റെയുള്ളില്‍ കിടക്കുന്ന മദ്യത്തിന്റെയും മാംസത്തിന്റെയും വീര്യം എത്രനേരം കൂടി ഉണ്ടാകും എന്നതിനെപ്പറ്റി മാത്രം ... !!!!

Friday, July 9, 2010

യാത്രാമൊഴി........

അകന്നു പോകരുതെന്നു പറയാന്‍
എനിക്കാവില്ല....
തീരുമാനം നിന്റേതു മാത്രമായിരുന്നല്ലോ???
എങ്കിലും സുഖദുഖങ്ങളുടെ ഭാരവും പേറി
യാത്ര തുടരുമ്പോള്‍..
എപ്പോഴെങ്കിലും ഒരു തണല്‍ വേണമെന്നു തോന്നിയാല്‍
ഒന്ന് തിരിഞ്ഞു നോക്കുക ....
പിന്നില്‍ ഞാനുണ്ടാകും ...!!!!!!!!